അശ്വമേഥം
വയലാര്‍
ഇവിടെ ഞെക്കി സ്വന്തമാക്കാം
ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വ സംസ്കാര വേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമായൂര പിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാര മണ്ഡലം! കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടു നൽകി വളർത്തി മുത്തശ്ശിമാർ; കാട്ടുചോലകൾ പാടിയ പാട്ടുക- ളേറ്റു പാടിപ്പഠിച്ച മുത്തശ്ശിമാർ; ഇന്നലത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ കുതിച്ചു പാഞ്ഞീടവെ എത്രയെത്ര ശവകുടീരങ്ങളിൽ നൃത്തമാടിയതാണാക്കുളമ്പുകൾ! ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾ തൻ കോട്ട- കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ, എത്ര കൊറ്റക്കുടകൾ,യുഗങ്ങളിൽ കുത്തി നിർത്തിയ മുത്തണിക്കൂണുകൾ,- അക്കുളമ്പടിയേറ്ററ്റു വീണുപോയ്; അത്രയേറെബ്ഭരണകൂടങ്ങളും! കുഞ്ചിരോമങ്ങൾ തുള്ളിച്ചു തുള്ളിച്ചു സഞ്ചരിച്ചൊരിച്ചെമ്പന് കുതിരയെ, പണ്ടു ദൈവം കടിഞ്ഞാണുമായ് വന്നു കൊണ്ടുപോയീ സവാരിക്കിറങ്ങുവാൻ. പിന്നെ രാജകീയോന്മത്ത സേനകൾ വന്നു നിന്നു പടപ്പാളയങ്ങളിൽ! ആഗമ തത്വ വേദികൾ വന്നുപോൽ യോഗദണ്ഡിതിലിതിനെത്തളയ്ക്കുവാൻ! എന്റെ പൂർവികരശ്വഹൃദയജ്ഞ- രെന്റെ പൂർവികർ വിശ്വവിജയികൾ, അങ്കമാടിക്കുതിരയെ വീണ്ടെടു- ത്തന്നണഞ്ഞു യുഗങ്ങൾ തൻ ഗായകർ! മണ്ണിൽ നിന്നു പിറന്നവർ മണ്ണിനെ - പ്പൊന്നണിയിച്ച സംസ്കാര ശില്പികൾ! നേടിയതാണവരോടു ഞാ,നെന്നിൽ നാടുണർന്നോരു നാളിക്കുതിരയെ! ഈ യുഗത്തിന്റെ സാമൂഹ്യശക്തി ഞാൻ മായുകില്ലെന്റെ ചൈതന്യ വീചികൾ! ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ! ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ ആരൊരാളിക്കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ വയലാര്‍ കവിതകളിലേക്ക് മടങ്ങാം |
|